Friday, November 18, 2011

അര്‍ദ്ധവിരാമം


ദൂരെ ഒരു ഗ്രാമത്തിലെ
ഇല്ലാത്ത ഇടവഴിയുടെ അറ്റത്തു
പൊളിച്ചു മാറ്റിയ വീട്ടില്‍ നിന്ന്
ചെവിപോലുമറിയാതെ
ചില ഒച്ചകള്‍
മെല്ലെ മെല്ലെ കനത്തു വരും

അവിടെ
കടല്‍ കരയിലെ
പെങ്ങ്വിനുകളെ പോലെ
മുറ്റം നിറയെ കുടിയിറക്കപ്പെട്ട
ഓര്‍മകളുടെ കലപിലകള്‍

പരിഭവിച്ചു മുഖം
കരി പോലെ കറുപ്പിച്ചു
നില്‍ക്കുന്നുണ്ടാവണം
കിളവന്‍ പടിവിളക്ക്

ഒന്നും ശ്രദ്ധിക്കാതെ
മഴയെ ഉണക്കാനിടുകയോ
വെയിലിനെ കുളിപ്പിക്കുകയോ
ചെയ്യുന്നുണ്ടാവും
പിന്‍വശത്തെ അമ്മൂമക്കുളം

സഹികെട്ട് ഇടവഴിയിലൂടെ വന്നു
വടക്കോട്ട്‌ നീളുന്ന റോഡിലേക്ക്
നോക്കി നിന്ന്
ഇന്നും മടങ്ങിയിട്ടുണ്ടാകും
ഇനിയും കഥയായിട്ടില്ലാത്ത
കുറെ ചെറു വരികള്‍!

No comments: